2011, മേയ് 19, വ്യാഴാഴ്‌ച

ടി.കെ ഹംസയും A വിജയരാഘവനും മറുപടി പറയേണ്ടി വരും ഏറനാട് വോട്ട് മറിച്ച സംഭവം സി.പി.എമ്മിലും പുകയുന്നു



മലപ്പുറം: ഏറനാട് പ്രശ്‌നത്തിന് ഉത്തരവാദികളായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സി.പി.ഐ നടപടി തുടങ്ങിയതോടെ, മണ്ഡലത്തില്‍ സ്വതന്ത്രന് പാര്‍ട്ടി വോട്ട് മറിച്ച സംഭവം സി.പി.എമ്മിലും പുകയുന്നു.
എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഏറനാട്ടില്‍ ബി.ജെ.പിക്ക് പിറകില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് സി.പി.എം ജില്ലാ നേതൃത്വവും തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളും മറുപടി പറയേണ്ടിവരും.
മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നവിധത്തില്‍ ഏറനാട്ട് അരങ്ങേറിയ സംഭവം സി.പി.എമ്മിനെതിരെ എല്‍.ഡി.എഫില്‍ ആയുധമാക്കാനാണ് സി.പി.ഐ നീക്കം. ഇതിന് മുന്നോടിയായാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒത്തുകളിച്ച സ്വന്തം നേതാക്കള്‍ക്കെതിരെ സി.പി.ഐ നടപടി തുടങ്ങിയത്.
ഇതോടെ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ സി.പി.എം സംസ്ഥാന ഘടകം നിര്‍ബന്ധിതരായിട്ടുണ്ട്്. ഏറനാട്ടില്‍ സ്വതന്ത്രനെ പിന്തുണച്ചത് ഉയര്‍ന്ന പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നാണ്് സി.പി.എം ലോക്കല്‍ ഭാരവാഹികള്‍ പറയുന്നത്്. ജില്ലക്കാരനായ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാവും അന്‍വറിനെ പിന്തുണക്കാന്‍ നിര്‍ദേശം നല്‍കിയതായി മണ്ഡലത്തിലെ ലോക്കല്‍ സെക്രട്ടറിമാര്‍ പറയുന്നു. ജില്ലാ സെക്രട്ടറി ഇതിന് അനുകൂലമായിരുന്നുവത്രെ. ഏറനാടിനെ ചില സി.പി.എം നേതാക്കള്‍ 'പേയ്‌മെന്റ് സീറ്റാ'ക്കിയെന്ന ഗുരുതരമായ ആരോപണം സി.പി.ഐ, എല്‍.ഡി.എഫില്‍ ഉന്നയിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ജില്ലയിലെ ഉയര്‍ന്ന നേതാക്കള്‍ ഇതിന് വിശദീകരണം നല്‍കേണ്ടിവരും.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്തിന് ലഭിച്ചത് 2700 വോട്ടാണ്.
അതേസമയം,സി.പി.എം രഹസ്യമായി പിന്തുണച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ 47,452 വോട്ട് നേടി രണ്ടാം സ്ഥാനത്തുവന്നു. പുതുതായി വന്ന മണ്ഡലം മുന്നണിധാരണ പ്രകാരമാണ് സി.പി.ഐക്ക് നല്‍കിയത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ പി.വി. അന്‍വറിനെയാണ് തുടക്കത്തില്‍ ഇടതു സ്വതന്ത്രനായി സി.പി.ഐ പരിഗണിച്ചിരുന്നത്. പിന്നീട് അന്‍വറിനെതിരായ വാദങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കേണ്ടെന്നും പകരം പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇങ്ങനെയാണ് എ.ഐ.വൈ.എഫ് ജില്ലാ നേതാവ് അഷ്‌റഫലി കാളിയത്ത് സ്ഥാനാര്‍ഥിയായത്.
എന്നാല്‍ സി.പി.എം പി.വി. അന്‍വറിന് വേണ്ടി രംഗത്തിറങ്ങി. സി.പി.എം പ്രാദേശിക ഘടകങ്ങള്‍ വിട്ടുനിന്നതിനാല്‍ അഷ്‌റഫലി കാളിയത്തിന്റെ പ്രചാരണം മണ്ഡലത്തില്‍ ഏശിയില്ല. മറുവശത്ത് സി.പി.എം ബ്രാഞ്ചുകളുടെ തണലിലായിരുന്നു അന്‍വറിന്റെ ബൂത്തുതല പ്രവര്‍ത്തനം.
പ്രചാരണത്തിന്റെ അന്ത്യത്തില്‍ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ചിത്രത്തില്‍ ഇല്ലാതായി.

അഭിപ്രായങ്ങളൊന്നുമില്ല: