2011, ജൂൺ 9, വ്യാഴാഴ്‌ച

മന്ത്രിയായാലും സ്വന്തം മക്കളുടെ കാര്യമേ നോക്കാനാവൂ -അബ്ദുറബ്ബ്



കണ്ണൂര്‍: മെഡിക്കല്‍ പി.ജി പ്രവേശ കാര്യത്തില്‍, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായാലും അവനവന്റെ മക്കളുടെ കാര്യമേ നോക്കാനാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേരള മെഡിക്കല്‍ പി.ജി എന്‍ട്രന്‍സില്‍ 399ാം റാങ്കുകാരനായ മന്ത്രിപുത്രന്‍ ഡോ. നിഹാസ് നഹ മെറിറ്റ് ക്വോട്ട അട്ടിമറിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് പി.ജിക്ക് അഡ്മിഷന്‍ നേടിയ സംഭവത്തില്‍ 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'വിദ്യാഭ്യാസമന്ത്രിയായാലും ഞാന്‍ അബ്ദുറബ്ബ് തന്നെയാണ്. ഒരു പിതാവാണ്. തൃശൂര്‍ ജൂബിലിയില്‍ ഓപ്ഷന്‍ കൊടുത്താണ് മകന് സീറ്റ് വാങ്ങിയത്. തര്‍ക്കമുണ്ടെങ്കില്‍ കോടതിയോ മാനേജ്‌മെന്‍േറാ തീരുമാനിക്കട്ടെ. അതുപോലെ ചെയ്യും'-അദ്ദേഹം പറഞ്ഞു. മകന്റെ അഡ്മിഷന്‍ വഴി മെറിറ്റ് ലിസ്റ്റിലെ അര്‍ഹതപ്പെട്ടയാള്‍ക്ക് അവസരം നഷ്ടപ്പെട്ടുവോ എന്ന കാര്യം തനിക്കറിയില്ലെന്നും കോളജുകാരോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയായാലും എന്തായാലും അവനവന്റെ കുട്ടീടെ കാര്യമല്ലേ ആരും നോക്കൂ. ഞാനും അതേ ചെയ്തുള്ളൂ-അബ്ദുറബ്ബ് പറഞ്ഞു.
? പീഡിയാട്രിക്‌സിന് ആകെ രണ്ട്  പി.ജി സീറ്റു മാത്രമുള്ള തൃശൂര്‍ ജൂബിലിയില്‍ ഒന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടേണ്ടതാണ്. റാങ്ക് ലിസ്റ്റില്‍ 399ാം റാങ്കുകാരനായ മകന് പ്രവേശം തരപ്പെടുത്തിയപ്പോള്‍ അര്‍ഹതപ്പെട്ട ഒരാള്‍ പുറത്തായിരിക്കുകയാണ്. = എന്റെ കുട്ടി മാത്രമല്ലല്ലോ ഇങ്ങനെ അഡ്മിഷന്‍ നേടിയത്. പത്തറുപത് പേരെങ്കിലും ഇല്ലേ? അവരൊക്കെ ഇങ്ങനെ അഡ്മിഷന്‍ എടുത്തല്ലോ. അതിന് കുഴപ്പമില്ലേ? കോടതിയോ കോളജ് മാനേജ്‌മെന്‍േറാ തീരുമാനിച്ച് ഇവരൊക്കെ പുറത്തുപോയാല്‍ എന്റെ മകനും പോകും. അത്രയേ പറയാനാകൂ.
? ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് മകളുടെ അഡ്മിഷന്‍ ഒഴിവാക്കിയല്ലോ.
= അഡ്മിഷന്‍ നേടിയ 60 പേരുടെ കാര്യത്തില്‍ തീരുമാനമാവട്ടെ. അപ്പോള്‍ മകന്റെ കാര്യവും തീരുമാനിക്കാം.
കൗണ്‍സലിങ്ങിന് ഒന്നാം റാങ്ക് നേടി നിയമാനുസൃതമായാണ് മകന്‍ പ്രവേശം നേടിയതെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മന്ത്രി പറയുന്ന കൗണ്‍സലിങ് കോളജ് മാനേജ്‌മെന്റ് നടത്തുന്നതാണെന്നും ആവശ്യപ്പെടുന്ന തലവരി നല്‍കിയാല്‍ കൗണ്‍സലിങ്ങില്‍ ആരെയും ഒന്നാം റാങ്കുകാരാക്കുന്ന 'ചൊട്ടുവിദ്യ'യുണ്ടെന്നും അവസരം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ പറയുന്നു.
അനസ്‌തേഷ്യ, ജനറല്‍മെഡിസിന്‍, പീഡിയാട്രിക്‌സ്, മൈക്രോ ബയോളജി, റേഡിയോ ഡയഗ്‌നോസിസ് എന്നീ അഞ്ച് കോഴ്‌സുകള്‍ക്ക് രണ്ടു വീതവും പാത്തോളജിക്ക് ഒരു സീറ്റുമാണ് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലുള്ളത്.
തൃശൂര്‍ അതിരൂപതയുടെ നിയന്ത്രണത്തിലുള്ള ഈ കോളജില്‍ കോടികള്‍ക്കാണത്രെ പാത്തോളജി ഒഴികെയുള്ള സീറ്റുകള്‍ വിറ്റഴിച്ചത്.

പൊന്നാനിയിലെ തോല്‍വിക്ക് കാരണം യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ -ഡി.സി.സി ഉപസമിതി



മലപ്പുറം: കോണ്‍ഗ്രസിലും യു.ഡി.എഫിലും നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പൊന്നാനിയില്‍ പി.ടി. അജയ്‌മോഹന്റെ തോല്‍വിക്ക് കാരണമായതായി ഡി.സി.സി നിയോഗിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ യു. അബൂബക്കറിനെതിരായ പരാതിയില്‍  വസ്തുതയുണ്ടെന്നും കമീഷന്‍ കണ്ടെത്തി. രണ്ട് ദിവസത്തിനകം ഡി.സി.സി പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കും. യു. അബൂബക്കറിന്‍േറതായി എതിര്‍പക്ഷം ഹാജരാക്കിയ ഫോണ്‍ സംഭാഷണം അദ്ദേഹത്തിന്‍േറത് തന്നെയാണെന്ന നിഗമനത്തിലാണ് കമീഷന്‍. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍,  പരാജയകാരണം അതുമാത്രമല്ലെന്ന വിലയിരുത്തലിലാണ് കമീഷന്‍ എത്തിയത്. മുസ്‌ലിം ലീഗ് വോട്ടുകളില്‍ ഗണ്യമായ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. പൊന്നാനി നഗരസഭാ പരിധിയില്‍ ഇത് പ്രകടമാണ്.
ഏഴ് വര്‍ഷം മുമ്പ് പാലപ്പെട്ടിയില്‍ യൂത്ത് ലീഗ്- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പി.ടി. അജയ്‌മോഹന്‍ പ്രതിചേര്‍ക്കപ്പെട്ടത് സി.പി.എം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ലീഗിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമം ഉണ്ടായില്ല. ഇത് ലീഗ് വോട്ടുകള്‍ കുറയാന്‍ കാരണമായി. അഷ്‌റഫ് കോക്കൂരിന്റെ പ്രചാരണത്തിന് ലീഗ് പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം ഗുരുവായൂരിലേക്ക് പോയതും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നല്ലൊരു പങ്ക് തവനൂരില്‍ പ്രചാരണത്തിന് പോയതും പൊന്നാനിയില്‍ ബാധിച്ചു. പ്രചാരണത്തിന്റെ ചുക്കാന്‍ യുവനേതാക്കളെ ഏല്‍പ്പിച്ചത് മുതിര്‍ന്ന നേതാക്കളില്‍ അതൃപ്തിയുണ്ടാക്കി.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി യു.ഡി.എഫ് വോട്ടിന്റെ ഒരു പങ്ക് എസ്.ഡി.പി.ഐ പിടിച്ചതും ജമാഅത്തെ ഇസ്‌ലാമി വോട്ട് എല്‍.ഡി.എഫിന് പോയതും തോല്‍വിക്ക് കാരണമാണ്. മണ്ഡലത്തിെല കെ.പി.സി.സി, ഡി.സി.സി മെമ്പര്‍മാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരില്‍നിന്ന് തെളിവെടുത്താണ് കമീഷന്‍ അന്വേഷണം പൂര്‍ത്തീകരിച്ചത്. ഡി.സി.സി സെക്രട്ടറിമാരായ പറമ്പന്‍ റഷീദ്, വി.എ. കരീം, പി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയതാണ് കമീഷന്‍.  യു. അബൂബക്കര്‍ കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം ആയതിനാല്‍ അദ്ദേഹത്തിനെതിരായ റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് വിടാനാണ് സാധ്യത.

2011, ജൂൺ 5, ഞായറാഴ്‌ച

മൈലം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടില്ലെന്ന് സി.പി.എം


Published on Sun, 06/05/2011 - 22:34 ( 9 hours 13 min ago)

കൊട്ടാരക്കര: പഞ്ചായത്തോഫിസിലെ ഡ്രൈവറെ വിവാഹംകഴിച്ചതിന് വനിതാ പഞ്ചായത്ത് പ്രസിഡന്റിനോട് സി.പി.എം രാജി ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സി.പി.എം രംഗത്ത്. മൈലം പഞ്ചായത്ത് പ്രസിഡന്റ് ബി. മിനിമോളുടെ വിവാഹത്തെ പാര്‍ട്ടി എതിര്‍ത്തതായും പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതായുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കൊട്ടാരക്കര ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മിനിമോളും പഞ്ചായത്തിലെ താല്‍കാലിക ജീപ്പ്‌ഡ്രൈവറുമായുള്ള അടുപ്പം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ഇരുവരും പൊതുജനങ്ങള്‍ക്കും സമൂഹത്തിനും ബോധ്യപ്പെടുന്നതരത്തില്‍ വ്യവസ്ഥാപിതമായി വിവാഹിതരാകണമെന്ന്  ആവശ്യപ്പെട്ടു.   വിവാഹത്തെ നിരുല്‍സാഹപ്പെടുത്തുകയോ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല. പാര്‍ട്ടി നിശ്ചയിച്ച പ്രസിഡന്റ് പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തവും അച്ചടക്കവും പാലിക്കണമെന്നേ ആവശ്യപ്പെട്ടുള്ളൂ.പഞ്ചായത്ത് പ്രസിഡന്റായതിനാല്‍ സമൂഹം അംഗീകരിക്കുന്ന തരത്തില്‍ വിവാഹം നടത്താന്‍ വേണ്ടകാര്യങ്ങള്‍ ചെയ്യണമെന്ന് യുവാവിന്റെ രക്ഷിതാക്കളുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. പാര്‍ട്ടികൂടി മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹത്തില്‍ സഹകരിക്കാമെന്ന് രക്ഷിതാക്കളും സമ്മതിച്ചതാണ്.
വസ്തുത ഇതായിരിക്കെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ രാഷ്ട്രീയഗൂഢലക്ഷ്യവും നിക്ഷിപ്തതാല്‍പര്യങ്ങളുമാണെന്ന് സെക്രട്ടറി സി. മുകേഷ് പറഞ്ഞു.